കോഴിക്കോട്: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി (BJP) സംസ്ഥാന അധ്യക്ഷന്‍ കെസുരേന്ദ്രന്‍. ഉന്നത വിദ്യാഭ്യാസരംഗത്തെ സ്വാകാര്യവത്ക്കരണത്തെ ആദ്യം എതിർക്കുകയും പിന്നീട് ഭരണത്തിൽ വരുമ്പോൾ എതിർത്തത് നടപ്പിലാക്കുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഐഎമ്മെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ നയംമാറ്റം കപടതയാണെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്ക്കരണത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞതിനാണ് മുൻ അംബാസിഡർ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐക്കാർ മർദ്ദിച്ചത്. ഇന്ന് സിപിഎം നിലപാട് തിരുത്തുമ്പോൾ കേരളം ഉന്നത വിദ്യാഭ്യാസരംഗത്ത് പത്ത് വർഷം പിറകിലേക്ക് പോയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപകരെയും സംരംഭകരെയും ആട്ടിയോടിക്കുന്ന സമീപനമാണ് സിപിഎമ്മിനുള്ളത്. നരേന്ദ്രമോദി സർക്കാരിന്റെ വികസന നയമാണ് മാതൃകയാക്കുന്നതെന്ന് ജനങ്ങളോട് തുറന്ന് പറയാൻ മുഖ്യമന്ത്രി തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ട്രാക്ടറിനെതിരെയും കംപ്യൂട്ടറിനെതിരെയും സമരം ചെയ്ത പാരമ്പര്യമുള്ള സിപിഎമ്മുകാർക്ക് എന്നും 20 വർഷം കഴിഞ്ഞാലേ വിവേകമുദിക്കുകയുള്ളൂ എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.