ലക്നൗ: യുപിയിൽ വികസനം വേണമെങ്കിൽ ബിജെപി ജയിക്കണമെന്നും,സംസ്ഥാനം വികസനപാതയിലാണെന്നും അത് തടയാനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ ജൗൻപൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
2017നേക്കാൾ വലിയ വിജയം ഇക്കുറിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ സമാജ്‌വാദി പാർട്ടിയെ ‘മാഫിയവാദി’ എന്ന് വിളിക്കുന്ന പ്രധാനമന്ത്രി സംസ്ഥാനത്തെ മാഫിയമുക്തമാക്കാൻ ബിജെപി സർക്കാർ വരണമെന്നും അവകാശപ്പെട്ടു.മാത്രമല്ല ഇന്ന് നടക്കുന്ന ഉത്തർപ്രദേശിലെ ആറാം ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായാണ് വോട്ടിംഗ് ഉണ്ടാകുകയെന്ന് മോദി അവകാശപ്പെട്ടു.
അതേസമയം മാർച്ച് ഏഴിനുള്ള ഏഴാമത്തേതും അവസാനത്തേതുമായ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് വാരണാസിയിലും സമീപത്തെ എട്ടു ജില്ലകളിലുമാണ്. പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കളും ഇതര പ്രതിപക്ഷ നേതാക്കളും ഇവിടം കേന്ദ്രീകരിച്ച് പ്രചാരണം നടത്തുകയാണ്. സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുന്ന മോദി അദ്ദേഹത്തിന്റെ ലോകസഭ മണ്ഡലമായ വാരണാസിയിൽ തീവ്രപ്രചാരണം തന്നെ നടത്തുമെന്നും. മാർച്ച് നാലിനും അഞ്ചിനും അദ്ദേഹം വരാണസിയിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായാ മമതാ ബാനർജി, എസ്പി പ്രസിഡൻറ് അഖിലേഷ് യാദവ്, ആർഎൽഡി നേതാവ് ജയന്ത് ചൗധരി എന്നിവരും ക്ഷേത്രനഗരിയിൽ റാലികൾ നടത്തും.