Monday, May 6, 2024
spot_img

കക്കി – ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു; പരിസരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം, എന്‍ഡിആര്‍എഫ് സംഘം ചെങ്ങന്നൂരില്‍

കക്കി- ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു. രാവിലെ 11 മണിക്ക് ഷട്ടര്‍ രണ്ടാണ് ആദ്യം തുറന്നത്. തുടര്‍ന്ന് 11.10ന് മൂന്ന്, 12.45ന് നാല്, ഉച്ചയ്ക്ക് ഒന്നിന് ഷട്ടര്‍ ഒന്നും ഘട്ടം ഘട്ടമായി തുറന്നു. 60 സെന്റീ മീറ്ററാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുള്ളത്. നിലവില്‍ 72 ക്യുമെക്സ് ജലമാണ് പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നത്. കക്കി-ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത് നേരിട്ട് നിരീക്ഷിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സ്ഥലത്ത് എത്തിയിരുന്നു. എന്‍ഡിആര്‍എഫ് സംഘം ചെങ്ങന്നൂരില്‍ എത്തി. പമ്പാനദിയുടെ തീരപ്രദേശങ്ങളില്‍ മുന്‍കരുതല്‍ സംവിധാനം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി 21 അംഗ സംഘം നീരീക്ഷണം തുടരുന്നു.

അതേസമയം, സംസ്ഥാനത്ത് ഡാമുകൾ തുറന്നതിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. എന്നാൽ ജാ​ഗ്രത അനിവാര്യമാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാനത്ത് മഴ അലർട്ടുകൾ മാറി വരികയാണ്. എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.

അതേസമയം ബാണാസുര സാഗർ ഡാം തുറന്നു. ജലനിരപ്പ് അപ്പർ റൂൾ ലെവൽ കടന്നതിനെ തുടർന്നാണ് ബാണാസുര സാാ​ഗർ ഡാം തുറന്നത്. ജലനിരപ്പ് 2539 അടിയായിരുന്നു. ബാണാസുര സാ​ഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റീമീറ്റർ ആണ് ഉയർത്തിയത്. നാല് ഷട്ടറുകളിൽ ഒന്ന് ആണ് ഉയർത്തിയത്. ഒരു സെക്കന്റിൽ 8.50ഘനമീറ്റ‍ർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ഡാമിന്റെ ഷട്ടർ തുറക്കും മുമ്പ് റവന്യുമന്ത്രി കെ രാജനും ജില്ലാ കലക്ടറും അടക്കമുള്ളവർ ഡാമിലെത്തി സ്ഥിതി​ഗതികൾ വിലയിരിത്തിയിരുന്നു. കോട്ടാത്തറ മേഖലയിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉളളതിനാൽ ഈ ഭാ​ഗത്ത് നിന്ന് ആളുകളെ പൂർണമായി മാറ്റിയിട്ടുണ്ട്. ഡാമിനടുത്തേക്ക് പോകാനോ പുഴകളിലിറങ്ങാനോ മീൻ പിടിക്കാനോ അനുമതി ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.

Related Articles

Latest Articles