തിരുവനന്തപുരം : കണ്ടല സഹകരണബാങ്ക് ക്രമക്കേടിൽ ബാങ്കിന്‍റെ മുൻ പ്രസിഡന്‍റും സിപിഐ നേതാവുമായ എൻ ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിനെ ഇഡി കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൻ നിക്ഷേപങ്ങളിലെ രേഖകളിൽ സംശയം തോന്നിയ ഇഡി കണ്ടല ബാങ്കിലെയും ഭാസുരാംഗന്റെ വീട്ടിലെയും പരിശോധന പൂർത്തിയാക്കിയ ശേഷമാണ് നടപടി.
ഇന്നലെ പുലർച്ച അഞ്ചര മണി മുതൽ ആരംഭിച്ച ഇഡി റെയ്ഡ് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് മാത്രമാണ് പൂര്‍ത്തിയായയത്. മാറനല്ലെൂരിലെ വീട്ടിൽ വെച്ചുള്ള ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ ഭാസുരാംഗനെ ഇന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. നേരത്തെ ചികിത്സിക്കുന്ന ആശുപത്രിയെന്ന നിലയ്ക്കാണ് കിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഭാസുരാംഗൻ ആവശ്യപ്പെട്ടത്. ഇഡി തന്നെയായിരുന്നു കിംസിലേക്ക് കൊണ്ടുപോയത്. രാവിലെയാണ് ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഭാസുരാംഗനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും നിരീക്ഷണത്തിനാണ് നിർദ്ദേശം.
101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയിരിക്കുന്നത്. എന്‍ ഭാസുരാംഗനാണ് കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡണ്ട്. ഈയിടെ ഭരണ സമിതി രാജിവെച്ചതിനെത്തുടർന്ന് നിലവില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കമ്പ്യൂട്ടറിൽ നിന്ന് നീക്കം ചെയ്‌തതായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ബാങ്കിൽ കമ്പ്യൂട്ടർവൽക്കരണം സഹകരണ രജിസ്‌ട്രാറുടെ നിർദ്ദേശപ്രകാരമായിരുന്നില്ലെന്നും വിവരം ലഭിച്ചു.
ബാങ്കിന്റെ ലാഭനഷ്‌ടക്കണക്കുകളോ ബാക്കിപത്രമോ ലഭിച്ചിരുന്നില്ല. ഒരു പ്രമാണംവച്ച് നിരവധി വായ്‌പ്പകൾ എടുത്തതിന്റെ തെളിവും ലഭിച്ചിരുന്നു. 14 സെന്റ് വസ്‌തുവിന്റെ ആധാരം ഉപയോഗിച്ച് പലതവണയായി 3.20 കോടി രൂപ എട്ട് വർഷത്തിനിടെ ഭാസുരാംഗൻ വായ്‌പയെടുത്തു. കൂടാതെ എട്ട് തവണയായി ഒരുകോടി രൂപ ഭാസുരാംഗന്റെ മകന്റെ പേരിൽ വായ്പയെടുത്തുവെന്നും കണ്ടെത്തി. പണമൊന്നും തിരികെ അടക്കാതെയായിരുന്നു ഇത്.