തൃശ്ശൂര്‍ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ആവശ്യപ്പെട്ട സ്വത്തുവിവരങ്ങള്‍ ഹാജരാക്കാതെ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന്‍. കണ്ണന്റെയും ബന്ധുക്കളുടേയും ആസ്തി വിവരങ്ങള്‍ ഹാജരാക്കാന്‍ ഇ.ഡി. പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെയും ആസ്തി വിവരങ്ങൾ കണ്ണൻ ഹാജരാക്കിയിട്ടില്ല എന്നാണ് വിവരം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ബന്ധുക്കളുടേതുള്‍പ്പടെയുള്ള ആസ്തി വിവരങ്ങള്‍, ആദായനികുതി റിട്ടേണുകള്‍, ബിസിനസിനെ പറ്റിയുള്ള വിവരങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ അദ്ദേഹം പാന്‍കാര്‍ഡ് പോലും സമര്‍പ്പിച്ചിട്ടില്ല എന്നാണ് വിവരം. തുടർന്ന് ഒക്ടോബർ അഞ്ചിനകം രേഖകള്‍ ഹാജരാക്കണമെന്ന് ഇ.ഡി. അന്ത്യശാസനം നൽകിയിട്ടുണ്ട്.
അന്വേഷണത്തോട് യാതൊരു തരത്തിലും ഇയാൾ സഹകരിക്കുന്നില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്. കേസിൽ ആദ്യം ചോദ്യം ചെയ്യാൻ വിളിപ്പിച്ച് വിട്ടയച്ചപ്പോഴാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ ഇഡി ചോദ്യം ചെയ്യലില്‍ സൗഹാര്‍ദ്ദപരമായാണ് പെരുമാറുന്നതും താന്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ട് എന്നുമായിരുന്നു എം.കെ. കണ്ണന്‍ പറയുന്നത്.
ചോദ്യം ചെയ്യലിനിടെ കഴിഞ്ഞ ദിവസം വിറയൽ അനുഭവപ്പെട്ടതിനെ തുടർന്ന് എം.കെ. കണ്ണൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയാക്കാനായിരുന്നില്ല. ചോദ്യം ചെയ്യാനായി വീണ്ടും നോട്ടീസ് നല്‍കും. എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹകരണ ബാങ്കില്‍, കരുവന്നൂര്‍ കള്ളപ്പണക്കേസിലെ മുഖ്യപ്രതിയായ പി. സതീഷ്‌കുമാറിന് വന്‍ നിക്ഷേപമുണ്ടെന്നും ആര്‍ബിഐയുടെ ചട്ടത്തിന് വിരുദ്ധമായി ഒരുദിവസം തന്നെ വലിയ തുകയുടെ ഇടപാട് നടത്തിയെന്നും ഇഡി പറയുന്നു. ഇതിന്റെ വിവരങ്ങളും ഇഡി. കണ്ണനില്‍നിന്ന് തേടിയിരുന്നു.