കോഴിക്കോട് : കണ്ണൂർ അർബൻ നിധി നിക്ഷേപത്തട്ടിപ്പ് കേസിൽ അനുബന്ധ സ്ഥാപനമായ പാലാഴിയിലെ എനി ടൈം മണിയുടെ ഡയറക്ടർ ആന്റണി സണ്ണിയെ പൊലീസ് പിടികൂടി . 30 കോടിയുടെ തട്ടിപ്പ് നടത്തിയത് ആന്റണിയാണെന്നാണ് നേരത്തെ പോലീസ് പിടിയിലായ മറ്റു പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.
50,000 രൂപ വീതം ഡെപ്പോസിറ് ആയി വാങ്ങിയാണ് ഇയാൾ സ്ഥാപനത്തിൽ ജീവനക്കാരെ ജോലിക്കെടുത്തിരുന്നത്. ജോലി സ്ഥിരപ്പെടുത്തണമെങ്കിൽ കണ്ണൂർ അർബൻ നിധി എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിക്കണമെന്നായിരുന്നു നിബന്ധന. സ്ഥിരജോലിയും ഉയർന്ന പലിശയും വാഗ്ദാനം ചെയ്തതോടെ ജീവനക്കാർ ലക്ഷങ്ങൾ സ്ഥാപനത്തിൽ നിക്ഷേപിച്ചു.
ഇവരുടെ പ്രേരണയാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പണമിട്ടു. കാലാവധിയെത്തിയിട്ടും പണം തിരികെ കിട്ടാതെ വന്നതോടെ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയപ്പോഴാണു തട്ടിപ്പ് മനസിലായത്. എനി ടൈം മണിയുമായി ബന്ധപ്പെട്ട് ഇതുവരെ 15 കേസുകളാണ് പന്തീരാങ്കാവ് പൊലീസ് റജിസ്റ്റർ ചെയ്തത്. കേസ് ക്രൈംബ്രാഞ്ച് ആണ് നിലവിൽ അന്വേഷിക്കുന്നത്.