കണ്ണൂര്‍: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഒമ്പതാം ബ്ലോക്കിലെ മല്ലികയുടെ വീട്ടിലെ ആട്ടിൻ കൂട് കാട്ടാന തകർത്തു. തുടർന്ന് സമീപത്തെ നിരവധി മരങ്ങളും പിഴുതെറിയുകയായിരുന്നു.
ആറളത്ത് കഴിഞ്ഞ 14ാം തിയതി കാട്ടാന ഒരു കർഷകനെ ചവിട്ടിക്കൊന്നിരുന്നു. കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമുവിനെയാണ് അന ചവിട്ടി കൊന്നത്. ഈറ്റവെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ദാമു ആനയുടെ മുന്നിൽപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ആനയെ തുരത്തിയത്. കണ്ണൂരിലെ മലയോര മേഖലയില്‍ ഇപ്പോഴും കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്.
അതേസമയം, ആറളം പാലപ്പുഴയില്‍ കാട്ടാന സ്‌കൂട്ടര്‍ തകര്‍ത്ത സംഭവവും ഉണ്ടായി. ആറളം ഫാമിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സതീഷ് നാരായണന്‍റെ വാഹനമാണ് കാട്ടാന തകര്‍ത്തത്. ആനയുടെ മുമ്പില്‍പ്പെട്ട സതീഷ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.