കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യത്തിന് വീണ്ടും സാക്ഷ്യം വഹിച്ച് കോഴിക്കോട്. തൊട്ടിൽപാലം പശുക്കടവിൽ പിറക്കൻതോട് സ്വദേശി ആൻഡ്രൂസിന്റെ വീട്ടിൽ മാവോയിസ്റ്റ് സംഘമെത്തി. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്. കേസിൽ തൊട്ടിൽപാലം പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സായുധരായ മാവോയിസ്റ്റ് സംഘം വീട്ടിലെത്തിയത്. ശേഷം പത്ത് മിനിറ്റിലേറെ സമയം വീട്ടിൽ ചിലവഴിച്ചു. മലയാളം, കന്നഡ ഭാഷകളിലാണ് ഇവർ വീട്ടുകാരോട് സംസാരിച്ചത്. രണ്ടാഴ്ച മുമ്പ് പ്രദേശത്ത് പോസ്റ്റർ പതിച്ചത് തങ്ങളാണെന്ന് സംഘം വീട്ടുകാരെ അറിയിച്ചു. പശുക്കടവ് ടൗണിൽ മാവോയിസ്റ്റ്കാരുടെ പേരിൽ പതിപ്പിച്ച പോസ്റ്ററിന്റെ ഉത്തരവാദിത്വമാണ് സംഘം ഏറ്റെടുത്തത്.
ഇവർ വയനാട്ടിലെ കാടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് നിഗമനം. പോലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിട്ടുള്ളവരും സംഘത്തിലുണ്ടായിരുന്നു. ഉണ്ണിമായ, ലത, സുന്ദരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾ. കൂടെയുണ്ടായിരുന്ന പുരുഷന്മാർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.