ദില്ലി: കറാച്ചിയിൽ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ പാകിസ്ഥാനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി ഇന്ത്യയുടെ നിലപാട് പാകിസ്താനെ അറിയിച്ചു. കൂടാതെ പാകിസ്ഥാനിൽ ഇപ്പോഴുള്ള ഹൈന്ദവ ന്യൂനപക്ഷങ്ങളുടെ എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും പാക് സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു. ക്ഷേത്രം തകർത്ത സംഭവം മതന്യൂനപക്ഷങ്ങൾക്കെതിരായ കടുത്ത അന്യായമായ നടപടിയാണെന്ന് ഇന്ത്യ വിലയിരുത്തി.
ആറ് പേരടങ്ങുന്ന ഇസ്ലാമിക മതമൗലിക വാദികളാണ് കറാച്ചി നഗരത്തിന് സമീപം കോരാംഗി മേഖലയിലെ ക്ഷേത്രം തകർത്തത്. പുതിയ സർക്കാർ നിലവിൽ വന്നിട്ടും ആക്രമണം തുടരുന്നതിനെ പാകിസ്ഥാനിലെ ഹൈന്ദവ സമൂഹം അപലപിച്ചു.
കഴിഞ്ഞ പത്ത് മാസത്തിനിടെ രണ്ട് ക്ഷേത്രങ്ങൾ പാകിസ്ഥാനിൽ തകർക്കപ്പെട്ടു. മൂന്നാമത്തെ ക്ഷേത്രമാണ് കറാച്ചിയിലേത്.അതും മത മൗലികവാദികൾ ചേർന്ന് നശിപ്പിച്ചു. ഇത്തരത്തിലുള്ള അക്രമണങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരായി നടക്കുന്ന സാഹചര്യത്തിൽ ഐക്യരാഷ്‌ട്ര സഭയുടെ ന്യൂനപക്ഷകാര്യ വിഭാഗം ശക്തമായ പ്രതികരണം ആവർത്തിച്ചിരുന്നു. മാത്രമല്ല ഇത്തരം അക്രമണങ്ങൾക്കെതിരെ അന്താരാഷ്‌ട്ര വേദികളിൽ ശക്തമായ പ്രതിഷേധമാണ് ഇന്ത്യ ഉയർത്തുന്നത്.