മേരിലാൻഡ്: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. സ്മിത്ത്‌സ്ബർഗിലെ മേരിലാൻഡിലാണ് വെടിവയ്പ്പ് നടന്നത്. വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഉത്തര മേരിലാൻഡിലുള്ള നിർമാണ കമ്പനിയായ സോളുമ്പിയ മെഷീൻ ഫാക്ടറി’യിലാണ് വെടിവെയ്പ്പുണ്ടായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മേരിലാൻഡ് പോലീസ് അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയ്‌ക്ക് 2.30ഓടെയായിരുന്നു സംഭവം നടന്നത്. വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള ഒരു വിവരങ്ങളും പുറത്തുവിടാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല അക്രമിയെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടില്ല. അതേസമയം വെടിവയ്പ്പ് നടന്ന പ്രദേശത്ത് ഇപ്പോൾ പോലീസ് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.
അമേരിക്കയുടെ വിവിധയിടങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെടിവയ്പ്പ് കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂയോർക്ക്, ടെക്‌സാസ്, ഒക് ലാഹോമ എന്നീ നഗരങ്ങളിൽ ഉൾപ്പെടെയാണ് ചെറുതും വലുതുമായ വെടിവെയ്പ്പുകളുണ്ടായത്. അമേരിക്കൻ പൗരന്മാർക്ക് നൽകിയിട്ടുള്ള തോക്കുനിയമങ്ങൾ പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് നിരവധി അമേരിക്കക്കാരും മുന്നോട്ടുവെക്കുന്നത്. അമേരിക്കയിൽ ഈ വർഷം മാത്രം 17,000 ആളുകൾ വെടിവെയ്പ്പിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.