Friday, March 29, 2024
spot_img

ബലിയിടാന്‍ എത്തുന്നവര്‍ക്ക്‌ കുടിവെള്ളം! കര്‍ക്കടക വാവുബലി വിപുലമായ ഒരുക്കങ്ങളുമായി ദേവസ്വം ബോര്‍ഡ്‌

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കടക വാവുബലിയോടനുബന്ധിച്ച്‌ ബലിതര്‍പ്പണത്തിന്‌ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുവല്ലം, വര്‍ക്കല, ശംഖുംമുഖം, അരുവിക്കര, ആലുവ ശിവക്ഷേത്ര മണപ്പുറം,തിരുമുല്ലാവാരം എന്നിവിടങ്ങളിലും നെയ്യാറ്റിന്‍കര ഗ്രൂപ്പിലെ വിവിധക്ഷേത്രങ്ങളിലും വാവുബലിക്ക്‌ പിതൃതര്‍പ്പണം നടത്താന്‍ മുന്‍കാലങ്ങളിലെപ്പോലെ എല്ലാ സൗകര്യങ്ങളും ഒരുക്കും.

തിരുവല്ലം ക്ഷേത്രത്തില്‍ സ്‌ഥിരമായി ഉള്ള ബലിത്തറകള്‍ക്ക്‌ പുറമെ ഒന്‍പത്‌ താല്‍ക്കാലിക ബലിപ്പുരകള്‍ സ്‌ഥാപിക്കും. വര്‍ക്കല പാപനാശം, തിരുമുല്ലാവാരം ക്ഷേത്രം, ആലുവ മണപ്പുറം എന്നിവിടങ്ങളിലും താല്‍ക്കാലിക ബലിഷെഡുകള്‍ നിര്‍മ്മിച്ച്‌ കൂടുതല്‍ ആളുകള്‍ക്ക്‌ ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കും. കൊട്ടാരക്കര, മാവേലിക്കര, കരുനാഗപ്പള്ളി, വൈക്കം, കൊല്ലം എന്നീ ദേവസ്വം ഗ്രൂപ്പുകളിലെ ക്ഷേത്രങ്ങളിലും മുന്‍കാലത്തെപ്പോലെ ബലിതര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തും.

ക്ഷേത്രകുളങ്ങളും പുഴക്കടവുകളും ഉള്ള ദേവസ്വം ബോര്‍ഡിന്‍റെ മറ്റ്‌ പ്രധാന ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടാവും.ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ആവശ്യത്തിന്‌ പുരോഹിതന്‍മാരെ ബോര്‍ഡ്‌ നിയമിക്കും. ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രങ്ങളില്‍ തിലഹോമം നടത്താനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്‌. ഏറ്റവും കൂടുതല്‍ ആളുകള്‍ ബലിതര്‍പ്പണത്തിന്‌ എത്തുന്ന ദേവസ്വം ഗ്രൂപ്പുകളിലെ ക്ഷേത്രങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍മാരെ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിക്കാനും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ കെ. അനന്തഗോപന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേവസ്വം ഉന്നത ഉന്നതോദ്യഗസ്‌ഥരുടെ യോഗം തീരുമാനിച്ചു.
ബലിക്കടവുകളില്‍ ഷവറുകള്‍ സ്‌ഥാപിക്കും.

ബലിയിടാന്‍ എത്തുന്നവര്‍ക്ക്‌ കുടിവെള്ളം ലഭ്യമാക്കാനും യോഗത്തില്‍ ബന്ധപ്പെട്ട ഉദ്ദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ജൂലയ്‌ 28ന്‌ പുലര്‍ച്ചെ രണ്ടു മുതല്‍ കര്‍ക്കടക വാവുബലിതര്‍പ്പണം ആരംഭിക്കും.

 

Related Articles

Latest Articles