ബംഗളൂരു: കരാറുകാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ണാടക ഗ്രാമീണ വികസന – പഞ്ചായത്തീരാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ രാജി പ്രഖ്യാപിച്ചു. ബി.ജെ.പി പ്രവര്‍ത്തകനുമായ ബെളഗാവി സ്വദേശി സന്തോഷ് പാട്ടീലിനെ ചൊവ്വാഴ്ച രാവിലെ ഉഡുപ്പിയിലെ ഹോട്ടല്‍ മുറിയില്‍ വിഷംകഴിച്ചു മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
ഇതിനെ തുടര്‍ന്ന്, സന്തോഷിന്റെ ബന്ധു പ്രശാന്ത് പാട്ടീല്‍ നല്കിയ പരാതിയില്‍ ആത്മഹത്യ പ്രേരണ കുറ്റം (ഐ.പി.സി 306 വകുപ്പ്) ചുമത്തി ബി.ജെ.പി മന്ത്രിക്കും സഹായികളായ ബസവരാജു, രമേശ് എന്നിവര്‍ക്കുമെതിരെ ഉഡുപ്പി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി. രാജിക്കത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക് കൈമാറും.
ബെളഗാവി ഹിന്ദളഗ ഗ്രാമത്തില്‍ പൂര്‍ത്തിയാക്കിയ കരാര്‍ പ്രവൃത്തിയുടെ തുക, 40 ശതമാനം കമ്മീഷന് നല്‍കാത്തതിന്റെ പേരില്‍ അനുവദിച്ചില്ലെന്നാണ് മന്ത്രിക്കെതിരായി ഉയർന്ന ആരോപണം.