തൃശ്ശൂർ: കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച് തിരികെ കിട്ടാത്ത സ്ത്രീ ചികിത്സയിൽ ഇരിക്കെ മരിച്ചു. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ഫിലോമിനയുടെ ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും ബാങ്കിൽ നിന്ന് തന്നില്ലെന്ന് ബന്ധുക്കൾ അവകാശപ്പെടുന്നു.
ഫിലോമിന കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത് 30 ലക്ഷം രൂപയാണ്. നിക്ഷേപിച്ച സ്വന്തം പണം തിരികെ കിട്ടിയിരുന്നെങ്കിൽ മികച്ച ചികിത്സ നൽകുമായിരുന്നുവെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി പ്രതികരിച്ചു. താൻ ബാങ്കിലിട്ട തൻ്റെ പണം ചെന്ന് ചോദിക്കുമ്പോള്‍ പട്ടിയോട് പോലെയാണ് പെരുമാറുന്നതെന്നും കിട്ടുമ്പോൾ തരാം എന്നുമൊക്കെയാണ് ബാങ്ക് ജീവനക്കാർ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി പറയുന്നതിങ്ങനെ,
‘ഞാന്‍ ബാങ്കിലിട്ട എന്റെ പണം ചെന്ന് ചോദിക്കുമ്പോള്‍ പട്ടിയോട് പോലെയാണ് പെരുമാറുന്നത്. കുറേ നടന്നു..എന്റെ ഭാര്യ മരിച്ചുവെന്ന് ഞാന്‍ ബസില്‍ വെച്ചാണ് അറിയുന്നത്. ഇവര്‍ക്ക് മനഃസാക്ഷിയുണ്ടോ, എന്റെ ഭാര്യയെ അവര്‍ക്ക് തിരിച്ചുതരാന്‍ പറ്റുമോ’ കരുവന്നൂര്‍ സ്വദേശി ദേവസി ചോദിക്കുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് മതിയായി പണം കിട്ടാതെ ഇന്ന് രാവിലെ മരിച്ചു ദേവസിയുടെ ഭാര്യ ഫിലോമിന. മാപ്രാണം സ്വദേശിയായ ഫിലോമിന തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇട്ടിരുന്നത്.
പണം ചെന്ന് ചോദിക്കുമ്പോള്‍ ഇവിടെ പണമില്ല, ഉണ്ടാകുമ്പോള്‍ തരുമെന്ന് പറഞ്ഞ് മര്‍ക്കടമുഷ്ടിയോടെയാണ് അധികൃതര്‍ സംസാരിച്ചിരുന്നത്. മകന്റെ കാലിന്റെ ഓപ്പറേഷന് പിന്നാലെ നടന്നു നടന്ന് ഒന്നര ലക്ഷം രൂപ മൂന്ന് തവണകളായി കിട്ടി. അതില്‍ നിന്നുള്ള ബാക്കി പണം കൊണ്ടാണ് ഭാര്യയുടെ ചികിത്സ നടത്തിയിരുന്നത്. 80-വയസ്സുള്ള മനുഷ്യനാണ് ഞാന്‍. മാപ്രാണത്ത് പെട്ടി ഓട്ടോ ഓടിച്ചാണ് കഴിയുന്നത്. ആരോഗ്യം ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. പല ഓഫീസുകളിലും കയറി ഇറങ്ങി. ഞാന്‍ ആരോടാണ് പറയേണ്ടത്…എല്ലാവരും കൈമലര്‍ത്തുന്നു. കൈയില്‍ പണമുണ്ടായിട്ടും എന്റെ ഭാര്യ ഈ നിലയിലാണ് മരിച്ച് കിടക്കുന്നത്. കൈയിലുള്ള പണം എന്തിനാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൊസൈറ്റി എന്ന് പറഞ്ഞിട്ട് നിക്ഷേപിച്ചതാണ് ഞാന്‍. ആര്‍ക്ക് അതിന്റെ ഉപയോഗം. ആരെയാണ് ഞങ്ങള്‍ വിശ്വസിച്ചത്’ ദേവസി കൂട്ടിച്ചേര്‍ത്തു