കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷനുമായ പി.ആർ അരവിന്ദാക്ഷന് ഇന്ന് നിര്‍ണായകം. പി ആർ അരവിന്ദാക്ഷന്‍റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കോടതി പരിഗണിക്കും. കൊച്ചി കോടതിയാണ് കേസ് പരിഗണിക്കുക. അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇഡി ചുമത്തിയതെന്നും ഇതിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് അരവിന്ദാക്ഷന്‍റെ വാദം.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ നിർണായക വിവരങ്ങൾ ഇഡി കോടതിയിൽ ഹാജരാക്കും. ഈ മാസം 30-നാണ് ഇഡി രേഖകൾ സമർപ്പിക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പി സതീഷ് കുമാർ, പിപി കിരൺ, വടക്കാഞ്ചേരി സിപിഎം ലോക്കൽ കമ്മിറ്റിയംഗം പിആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് അക്കൗണ്ടന്റ് സികെ ജിൽസ് എന്നിവർക്കെതിരായ കുറ്റപത്രമാണ് ഇഡി ഹാജരാക്കുക. തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്മാർ ഇവരാണെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ കുറ്റപത്രവും റിമാൻഡിൽ കഴിയുന്ന അരവിന്ദാക്ഷന്റെ കളളപ്പണ ഇടപാട് വ്യക്തമാക്കുന്ന ശബ്ദരേഖ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇഡി കോടതിയിൽ സമർപ്പിക്കും.