ദില്ലി: കാശ്മീർ ഫയൽസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ജൂറി അധ്യക്ഷനായ നദാവ് ലാപിഡ്.കശ്മീർ ഫയൽസിനെതിരായ തന്റെ വിമർശനത്തിലൂടെ കശ്മീരി പണ്ഡിറ്റുകളെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ലാപിഡ് തെറ്റിദ്ധരിക്കപ്പെട്ടതിൽ വിഷമമുണ്ടെന്നും നദാവ് പറഞ്ഞു.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ളവരെ സാക്ഷിയാക്കിയാണ് ജൂറി ചെയർമാൻ വിമർശനം ഉന്നയിച്ചത്. സംഭവം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തെ ഞെട്ടിച്ചിരുന്നു. വിഷയം വലിയ ചർച്ചയായതോടെ സംവിധായകനെ കൈവിട്ട് ഇസ്രായേല്‍ അംബാസിഡർ രംഗത്ത് വന്നു. നദാവ് ലാപിഡ് സ്വന്തം പരാമർശങ്ങളില്‍ ലജ്ജിക്കണമെന്ന് പറഞ്ഞ അംബാസിഡർ നഓർ ഗിലോണ്‍, ഇന്ത്യയോട് ക്ഷമചോദിച്ച് കൊണ്ട് ട്വീറ്റ് ചെയ്തു. നദാവ് ലാപിഡിനെ ഐഎഫ്എഫ്ഐ ജൂറി ചെയർമാനാക്കിയത് ഇസ്രേയേല്‍ – ഇന്ത്യ ബന്ധം കണക്കിലെടുത്താണെന്നും ആ പദവി സംവിധായകൻ ദുരുപയോഗിച്ചുവെന്നും അംബാസിഡർ കുറ്റപ്പെടുത്തി.