ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില അപകടത്തിലാണെന്ന ആം ആദ്മി പാർട്ടി നേതാക്കളുടെ പ്രചാരണം തള്ളി തിഹാർ ജയിൽ അധികൃതർ. കെജ്രിവാളിന് ജയിലിൽ നിന്ന് 2 കിലോ മാത്രമാണ് കുറഞ്ഞത് എന്ന് ജയിൽ അധികൃതർ പറഞ്ഞു. കെജ്രിവാളിന്റെ ഭാരം 70 കിലോ ഗ്രാമിൽ നിന്ന് 61 കിലോഗ്രാമിലേക്ക് കുറഞ്ഞുവെന്നായിരുന്നു ആം ആദ്മിയുടെ പ്രചാരണം.
ദില്ലി മുഖ്യമന്ത്രി കൃത്യമായ ഡയറ്റ് പ്ലാൻ പിന്തുടരുന്നുണ്ടെന്നും ആഴ്ചയിൽ മൂന്ന് ദിവസവും വീട്ടിൽ നിന്ന് കൊണ്ടു വരുന്ന ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നതെന്നും ജയിൽ അധികൃർ വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജയിൽ ഭരണകൂടത്തെ തളർത്താനുള്ള ഉദ്ദേശ്യത്തോടെയാണെന്നും. ഗൂഢലക്ഷ്യങ്ങളോടെയുള്ള ഇത്തരം പ്രചാരണങ്ങൾ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതായും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.
“കെജ്രിവാളിന്റെ പഞ്ചസാരയുടെ അളവും ഭാരവും പതിവായി നിരീക്ഷിച്ചുവരികയും എല്ലാ രോഗങ്ങൾക്കും മതിയായ ചികിത്സ നൽകുകയും ചെയ്യുന്നുണ്ട്. ദിവസവും മൂന്നുനേരം വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.” – ഒരു ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, അരവിന്ദ് കെജ്രിവാളിന് ഭക്ഷണം നൽകാതെ ജയിൽ അധികൃതർ ദ്രോഹിക്കുന്നുവെന്നും അദ്ദേഹത്തെ കോമയിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നമെന്ന ദുഷ്പ്രചാരണമായിരുന്നു ആം ആദ്മി നടത്തുന്നത്

