കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിൽ തകർക്കപ്പെട്ട കെഎസ്ആർടിസി ബസുകളുടെ നഷ്ടം എങ്ങനെ ഈടാക്കുമെന്ന് ഹൈക്കോടതി ചോദ്യം. അടുത്തമാസം 17ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന് കോടതി ഉത്തരവ് നൽകി. നടപടികള്‍ കര്‍ശനവും വേഗത്തിലും വേണമെന്നും കോടതി നിർദ്ദേശിച്ചു .
പോപ്പുലർ ഫ്രണ്ട് 7 ദിവസത്തെ മുൻകൂർ നോട്ടിസ് നൽകാതെ മിന്നൽ ഹർത്താൽ നടത്തിയത് നിയമവിരുദ്ധമാണെന്നു വിലയിരുത്തി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. മിന്നൽ ഹർത്താൽ ആഹ്വാനങ്ങളെ ഉരുക്കുമുഷ്ടി കൊണ്ടു നേരിടേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
ഹർത്താലിൽ അക്രമങ്ങളിൽ പൊതു, സ്വകാര്യ സ്വത്തുകളുടെ നഷ്ടം ഉൾപ്പെടുത്തി പൊലീസ് റിപ്പോർട്ട് നൽകണമെന്നു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു.