Sunday, September 20, 2026

തെലങ്കാനയിൽ കേരളത്തിന്റെ നിക്ഷേപ സംഗമം; ഇഷ്ടദേവനായ അയ്യപ്പൻറെ നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യം

ഹൈദരാബാദ്: തെലങ്കാനയിൽ അൻപതിലധികം കോർപ്പറേറ്റുകളെ സംഘടിപ്പിച്ച് കേരള സർക്കാർ. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഹൈദരാബാദ് സന്ദർശിച്ചപ്പോഴാണ് ഹോട്ടൽ പാർക്ക് ഹയാത്തിൽ വച്ച് കേരള സർക്കാർ നിക്ഷേപ സംഗമം സംഘടിപ്പിച്ചത്. ചീഫ് സെക്രട്ടറിയും രാജ്യ സഭാ എം പി ജോൺ ബ്രിട്ടാസും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. ഈ യോഗത്തിലാണ് അയ്യപ്പൻറെ നാടായ കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആവശ്യം ഉയർന്നത്. തെലങ്കാനയിലെ ജനങ്ങൾ അധികവും അയ്യപ്പഭക്തരാണ്. കൂടാതെ ഈ നിക്ഷേപ സംഗമം സംഘടിപ്പിക്കാൻ മുൻകൈയെടുത്ത YSR കോൺഗ്രസ് എം പി യും വ്യവസായിയുമായ അയോധ്യ രാമി റെഡ്ഢി തികഞ്ഞ അയ്യപ്പ ഭക്തനും കഴിഞ്ഞ 35 വർഷമായി മുടങ്ങാതെ മല ചവിട്ടുന്നയാളുമാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രാഷ്ട്രീയമായി ഏറെ ചർച്ചയായത് അയ്യപ്പ വിശ്വാസമായിരുന്നു. ശബരിമല യുവതീപ്രവേശത്തിനായുള്ള സുപ്രീംകോടതി വിധിയും തുടർന്നുണ്ടായ പ്രതിഷേധങ്ങളും സ്ഥിതി പ്രക്ഷുബ്ധമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും തന്ത്രപരമായി നിലപാട് മയപ്പെടുത്തുകയും ചെയ്തിരുന്നു

കേരളത്തിൽനിന്ന് തെലങ്കാനയിലേയ്ക്ക് ചേക്കേറാൻ ഒരുങ്ങുന്ന കിറ്റെക്സിനുള്ള മറുപടി കൂടിയായിരുന്നു തെലങ്കാനയിൽ തന്നെ സംഘടിപ്പിക്കപ്പെട്ട നിക്ഷേപക സംഗമം. സംസ്ഥാനത്തെ നിക്ഷേപക സൗഹൃദ സാഹചര്യം അക്കമിട്ട് നിരത്തി വിശദീകരിക്കുകയായിരുന്നു ലക്ഷ്യം. ഫാർമ, ബയോടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ നിന്നായി അൻപതോളം കമ്പനി മേധാവിമാരെ മുഖ്യമന്ത്രി കണ്ടു. കേരളത്തിന്റെ ക്ഷണത്തോട് വ്യവസായ ലോകം കാര്യമായി പ്രതികരിക്കാത്തതുകൊണ്ടാകാം അയ്യപ്പ വിശ്വാസം വേദിയിൽ ഉപയോഗിക്കപ്പെട്ടത്.

Related Articles

Latest Articles