പെരുമ്പാവൂര്‍: ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെ പിടികൂടി പോലീസ്. ഈസ്റ്റ് ഗോദാവരി കാക്കിനട ഗോളിലാപട്ട സ്വദേശി 21 കാരനായ ധര്‍മ്മതേജയെയാണ് ആന്ധ്രാ പ്രദേശില്‍ നിന്ന് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കുന്നുവഴിയിലെ കുറിയര്‍ സ്ഥാപനം വഴി കഴിഞ്ഞ ഒക്ടോബറില്‍ 30 കിലോഗ്രാം കഞ്ചാവ് കടത്തിയ സംഘത്തിന് ആന്ധ്രയില്‍ നിന്നും കഞ്ചാവ് നല്‍കിയത് ഇയാളാണ്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. അതിന്റെ തുടരന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാക്കുന്നത്. കുറിയര്‍ വഴി കഞ്ചാവ് അയച്ച കളരിക്കല്‍ ഗോകുലിനെ ധര്‍മ്മതേജ വിശാഖപട്ടണത്തിലെ ജയിലില്‍ വച്ചാണ് പരിചയപ്പെടുന്നത്. രണ്ടു പേരും കഞ്ചാവ് കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഗോകുല്‍ കഞ്ചാവ് കച്ചവടത്തില്‍ ധര്‍മ്മതേജയുടെ പങ്കാളിയായി.
കൂടാതെ നിരവധി പ്രാവശ്യം ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം ധര്‍മ്മതേജയുടെ പിതാവും സഹോദരനും നിരവധി മോഷണ, കഞ്ചാവ് കേസുകളിലെ പ്രതികളാണ്. ആന്ധ്രയിലെ കാക്കിനടയെന്ന കടലോര പ്രദേശത്തു നിന്നാണ് നിരവധി കേസുകളിലെ പ്രതിയായ ഇയാളെ സാഹസികമായി പോലീസ് പിടികൂടിയത്.