തിരുവനന്തപുരം: കോഴിക്കോട് ഭീകരാക്രമണക്കേസിൽ രണ്ടാഴ്ചത്തെ മൗനത്തിനു ശേഷം വായതുറന്ന് കേരളാപോലീസ്. പ്രത്യേക അന്വേഷണസംഘം മേധാവി എ ഡി ജി പി അജിത്കുമാർ മാദ്ധ്യമങ്ങളോട് സംസാരിച്ചെങ്കിലും ഷൊർണ്ണൂരിൽ പ്രതിക്ക് പ്രാദേശിക സഹായം നൽകിയ നാലുപേർ നിരീക്ഷണത്തിൽ എന്നതല്ലാതെ പുതിയ വിവരങ്ങൾ ഒന്നും വെളിപ്പെടുത്തിയില്ല. പ്രതി ഷാരൂഖ് സെയ്‌ഫി തന്നെയാണ് ഈ കുറ്റകൃത്യം ചെയ്‌തത്. ഇയാൾക്ക് ചില പ്രാദേശിക സഹായങ്ങൾ കിട്ടിയിട്ടുണ്ട്. ഈ വകയിൽ നാലുപേർ നിരീക്ഷണത്തിലാണ്. പ്രതി ദില്ലിയിൽ നിന്ന് കുറ്റകൃത്യം ചെയ്‌ത് മടങ്ങിയ എല്ലാ സംഭവങ്ങളും ട്രാക്ക് ചെയ്യാനും തെളിവുകൾ ശേഖരിക്കാനും കഴിഞ്ഞതായും എഡിജിപി അറിയിച്ചു.
പ്രതി ഷാരൂഖ് സെയ്‌ഫി റാഡിക്കലൈസ് ചെയ്യപ്പെട്ട കൊടും ഭീകരനാണ്. സക്കീർനായിക്കിന്റെ ഉൾപ്പെടെയുള്ള ഭീകരരുടെ വീഡിയോകൾ കാണാറുണ്ട്. അതനുസരിച്ച് സ്വന്തമായാണ് കുറ്റം ചെയ്‌തതെന്നും മറ്റുകാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും നിലവിലെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ UAPA വകുപ്പ് 16 ചുമത്തിയതായും എ ഡി ജി പി അറിയിച്ചു. അതേസമയം കേന്ദ്ര ഏജൻസികളായ എൻ ഐ എ യും ഐ ബി യും പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരവകുപ്പിന് നൽകിക്കഴിഞ്ഞു. അന്വേഷണസംഘം UAPA ചുമത്തുകളും കൂടി ചെയ്തതോടെ എൻ ഐ എ ഉടൻ അന്വേഷണം ഏറ്റെടുത്തേക്കുമെന്നാണ് സൂചന

