വീട്ടിൽ കയറി റിട്ടയേർഡ് എസ്.ഐയുടെ ആക്രമണം; കമ്പിവടി കൊണ്ട് വിവരാവകാശ പ്രവർത്തകനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് | KERALA PEOPLE
ഈയിടയ്ക്കാണ് പെരുമാറ്റ ദൂഷ്യത്തിന് സംസ്ഥാന പൊലീസിനെതിരെ ഹൈക്കോടതി വടിയെടുത്തത്. പൊതുജനങ്ങളോട് മാന്യമായി പെരുമാറാൻ പൊലീസുകാരോട് ആവശ്യപ്പെടണമെന്ന് സിംഗിൾ ബെഞ്ച് ഡിജിപിക്ക് നിർദേശം നൽകി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി പെരുമാറ്റ ദൂഷ്യത്തിന്‍റെ പേരിൽ പൊലീസ് പഴികേൾക്കുന്നതിനെടെയാണ് ഹൈക്കോടതിയും കർശന നിർദേശങ്ങൾ നൽകിയത്.
പൊലീസ് പീഡനമാരോപിച്ച് ചേർപ്പ് സ്വദേശിയായ കടയുടമ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് സിംഗിൾ ബെഞ്ചിന്‍റെ പരാമർശങ്ങൾ. പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കാൻ പൊലീസ് പഠിക്കണം. എടാ, എടി എന്നൊന്നും ആരെയും വിളിക്കാൻ പൊലീസിന് അവകാശമില്ല. മാന്യമായ പെരുമാറ്റമുണ്ടാകണം. പൊലീസുകാരുടെ പെരുമാറ്റം മെച്ചപ്പെടുത്താൻ ഉദ്യോഗസ്ഥ നേതൃത്വത്തിന് ബാധ്യതയുണ്ട്. കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി സർക്കുലർ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്. ഇക്കാര്യത്തിൽ പരാതികൾ കിട്ടിയാൽ പരിശോധിക്കുമെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും ഡിജിപി അറിയിച്ചു.
എന്നാൽ “എടാ, എടി” വിളി നിർത്തി ആക്രമണ പരമ്പരയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് പോലീസ്. കരുനാഗപ്പള്ളിയിൽ വിവരാവകാശ പ്രവർത്തകന്റെ വീട്ടിൽ കയറി റിട്ടയേർഡ് എസ് ഐയുടെയും സംഘത്തിന്റെയും ആക്രമണം. വിവരാവകാശ പ്രവർത്തകൻ ശ്രീകുമാറിനെയും അമ്മ അമ്മിണിയമ്മയെയും ആണ് ആക്രമിച്ചത്. റിട്ടയേർഡ് എസ് ഐ റഷീദിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് ശ്രീകുമാർ പറഞ്ഞു. കമ്പി വടി ഉപയോഗിച്ചായിരുന്നു ശ്രീകുമാറിനേയും അമ്മയേയും അഞ്ചംഗ സംഘം മർദിച്ചത്. റഷീദിന്റെ മകന്റെ അനധികൃത നിർമാണത്തിനെതിരെ പരാതി നൽകിയതാണ് അക്രമത്തിന് കാരണമെന്ന് ശ്രീകുമാർ ആരോപിക്കുന്നു.