പാലക്കാട്: ആർഎസ്എസ് (RSS) പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രതികൾ തൃശൂർ ഭാഗത്തേക്ക് കടന്നുവെന്നാണ് പോലീസ് പറയുന്നത്. പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. പ്രതികളെ കണ്ടെത്താൻ അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂർ, ചെറായി, പൊന്നാനി മേഖലകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
അതേസമയം പ്രതികൾ കൊലയ്‌ക്കെത്തിയത് വെള്ള നിറത്തിലുള്ള മാരുതി 800 കാറിലാണെന്നാണ് വിവരം. എന്നാൽ രക്ഷപെടുന്നതിനിടെ കാർ മാറിക്കയറാൻ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി. കാർ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. പോലീസ് എട്ട് ടീമുകളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
ഇന്നലെയാണ് ദാരുണമായ കൊലപാതകം നടന്നത്. ഭാര്യയെ നഗരത്തിലെ ജോലിസ്ഥത്തേക്ക് കൊണ്ടുപോകുമ്പോൾ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അർഷികയ്‌ക്ക് മുന്നിൽ വച്ച് വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സഞ്ജിത്ത് മരിച്ചിരുന്നു. ശരീരത്തിൽ മുപ്പതോളം വെട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ സഞ്ജിത്തിന് നേരെ നേരത്തേയും എസ്ഡിപിഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് ശക്തമായ വിമർശനം ഉയരുന്നുണ്ട്.