തിരുവനന്തപുരം : വിവാദമൊഴിയാതെ കേരള സർവകലാശാല യുവജനോത്സവം. യുവജനോത്സവത്തിൽ കോഴവാങ്ങിയെന്ന ആരോപണമുയർന്നതിന് പിന്നാലെ ആരോപണ വിധേയരായ മൂന്ന് വിധികർത്താക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഷാജി, സിബിൻ, ജോമെറ്റ് എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. മാർഗം കളി മത്സരത്തിലാണു കോഴ ആരോപണം ഉയർന്നത്. മികച്ച പ്രകടനം നടത്തിയവർക്കു സമ്മാനം ലഭിക്കാതെ വന്നതോടെയാണ് തർക്കം ആരംഭിച്ചത്.
സർവകാശാല യൂണിയൻ പ്രതിനിധികൾ യോഗം ചേർന്നു പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.അപ്പീൽ കമ്മിറ്റി യോഗം ചേർന്നതിനുശേഷമായിരുന്നു അറസ്റ്റ്. പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ച കലോത്സവം നാല് മണിയോടെയാണ് പുനരാരംഭിച്ചത്.
നേരത്തെ കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്നു പേരിട്ടത് വൻ വിവാദമായിരുന്നു.തകിടം മറിക്കുക’ എന്നതിന്റെ അറബിക് പദമാണ് ഇൻതിഫാദയെന്നും ജനങ്ങള്‍ തെരുവിലിറങ്ങുന്നത് ലക്ഷ്യമിട്ട് പലസ്തീനികൾ ഈ പദമുപയോഗിക്കുന്നതായും ചൂണ്ടിക്കാട്ടി കലോത്സവത്തിൽ ഈ പേര് ഉപയോഗിക്കുന്നതിനെതിരെ കൊല്ലം അഞ്ചല്‍ സ്വദേശിയും നിലമേല്‍ എന്‍എസ്എസ് കോളേജ് ആദൃ വര്‍ഷ ബിഎസ്‌സി ബിരുദ വിദ്യാര്‍ത്ഥിയുമായ ആശിഷ് എ.എസ്. ഹൈക്കോടതിയിൽ ഹർജി ഫയല്‍ ചെയ്യുകയും പിന്നാലെ വിസി യൂണിയനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ കലോത്സവത്തിന് ഈ പേര് ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തു.