കൊച്ചി: 98 ദിവസത്തെ ജയിൽവാസത്തിന് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. സ്വര്‍ണ, ഡോളര്‍ കടത്ത് കേസുകളില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് 98 ദിവസങ്ങള്‍ക്ക് ശേഷമാണ് ശിവശങ്കര്‍ ജയില്‍ മോചിതനാകുന്നത്.
ഡോളർ കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചതോടെയാണ് ജയില്‍ മോചിതനായത്. ജാമ്യം നല്‍കിയത് അന്വേഷണപുരോഗതിയും ആരോഗ്യവും വിലയിരുത്തിയെന്ന് കോടതി വ്യക്തമാക്കി. എല്ലാം തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവണമെന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് കൊച്ചി എ.സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്.
ഒക്ടോബര്‍ 28ന് എന്‍ഫോഴ്സ്മെന്റാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നവംബറില്‍ സ്വര്‍ണക്കടത്ത് കേസിലും ജനുവരിയില്‍ ഡോളര്‍ കടത്ത് കേസിലും കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണകേസിലും നേരത്തെ ജാമ്യം ലഭിച്ചെങ്കിലും ഡോളര്‍ കടത്ത് കേസില്‍ ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല.