കൊവിഡ് 19 മഹാമാരിയുമായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങളാണ് വലിയ രീതിയില്‍ ഭീഷണി ഉയര്‍ത്തിയിരുന്നത്. നിലവില്‍ ഒമിക്രോണ്‍ വകഭേദവും അതിന്‍റെ ഉപവകഭേദങ്ങളുമാണ് ലോകമെമ്പാടും കൊവിഡ് കേസുകള്‍ സൃഷ്ടിക്കുന്നത്.
ഇപ്പോഴിതാ കൊവിഡ് വൈറസുമായി സമാനതകളുള്ള മറ്റൊരു വൈറസ് കൂടി സ്ഥിരീകരിച്ചിരിക്കുന്നു. റഷ്യയിലാണ് ഖോസ്ത-2 എന്ന വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 2020 അവസാനത്തോടെ തന്നെ ഈ വൈറസിനെ കണ്ടെത്തിയിരുന്നുവെങ്കിലും അന്ന് അത് മനുഷ്യരെ ബാധിക്കില്ലെന്നായിരുന്നു ഗവേഷകരുടെ നിഗമനം.
മനുഷ്യരെ ബാധിക്കില്ലെന്ന നിഗമനത്തില്‍ തുടര്‍ന്നെങ്കിലും പിന്നീട് നടന്ന പഠനങ്ങള്‍ക്കൊടുവിലാണ് ഖോസ്ത-2 മനുഷ്യരെ ബാധിക്കുമെന്ന് കണ്ടെത്തിയത്. രണ്ട് തരത്തിലാണ് ഈ വൈറസുള്ളത് ഖോസ്ത-1ഉം ഖോസ്ത-2ഉം. ഇതില്‍ ഖോസ്ത-2 ആണ് മനുഷ്യരെ ബാധിക്കുക.
വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഇത് പതിയെ മനുഷ്യരിലേക്കും പിന്നീട് പകര്‍ച്ചയാവുകയുമാണ് ചെയ്യുകയത്രേ. കൊവിഡ് വൈറസിന് സമാനമായി നാരുകള്‍ പോലുള്ള സ്പൈക്ക് പ്രോട്ടീൻ ഉപയോഗിച്ചാണ് ഖോസ്തയും മനുഷ്യശരീരത്തിലെ കോശങ്ങളിലേക്ക് പ്രവേശിക്കുക.