തൃശൂർ∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ തടവുശിക്ഷയനുഭവിക്കുന്ന കിർമാണി മനോജിനെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റും. പ്രായമായ മാതാവിനു തന്നെ സന്ദർശിക്കാനുള്ള സൗകര്യം മുൻനിർത്തി ജയിൽ മാറ്റണമെന്ന മനോജ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചു ജയിൽ വകുപ്പു മേധാവി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
പൊലീസ് സുരക്ഷയിൽ തിങ്കളാഴ്ച രാവിലെ മനോജിനെ കണ്ണൂരിലേക്കു കൊണ്ടുപോകും. ടിപി വധക്കേസിലെ ഭൂരിഭാഗം പ്രതികളെയും വിയ്യൂർ സെൻട്രൽ ജയിലിലാണു പാർപ്പിച്ചിരുന്നതെങ്കിലും പലപ്പോഴായി ഇവരിലേറെപ്പേരെയും കണ്ണൂരിലേക്കു മാറ്റിയിരുന്നു.