കൊച്ചി: രാജ്യത്തിന്റെ വ്യാപാര മേഖലയിൽ മുന്നേറ്റത്തിനൊരുങ്ങി കൊച്ചി തുറമുഖം. വമ്പൻ കപ്പലുകൾക്ക് തുറമുഖത്ത് അടുക്കുന്നതിനായി കപ്പൽച്ചാലിന്റെ ആഴം കൂട്ടാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ഇതിനായി സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി 380 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൊച്ചി തുറമുഖത്തെ ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബായി ഉയർത്തുകയാണ് ലക്ഷ്യം.
പദ്ധതി പ്രകാരം കപ്പൽച്ചാലിന്റെ ആഴം 16 മീറ്ററായാകും ആദ്യ ഘട്ടത്തിൽ ഉയർത്താൻ സാധ്യത. കപ്പൽച്ചാലിന് നിലവിൽ 14.5 മീറ്ററാണ് ആഴം. ആഴം കൂട്ടുന്നതോടെ വല്ലാർപാടം ടെർമിനലിന്റെ കണ്ടെയ്‌നർ കൈകാര്യശേഷി നിലവിലെ 10 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകളിൽ നിന്ന് 20 ലക്ഷം കണ്ടെയ്നറുകളായി ഉയർത്താൻ കഴിയും.
കൊച്ചി തുറമുഖം വികസിപ്പിക്കുന്നതോടെ കൊളംബോ തുറമുഖത്തിന് വൻ തിരിച്ചടിയാകും. നിലവിൽ വമ്പൻ അന്താരാഷ്‌ട്ര ചരക്കുകപ്പലുകൾ കൊളംബോ തുറമുഖത്താണ് എത്തുന്നത്. പിന്നീട് ഇവിടെ നിന്നാണ് കൊച്ചിയിലേക്കും തിരിച്ചും സാധനങ്ങൾ എത്തിക്കുന്നത്. ആഴം കൂട്ടുന്നതോടെ ഈ കപ്പലുകൾക്ക് കൊച്ചി തുറമുഖത്തേക്ക് എത്താൻ സാധിക്കും.