കൊല്ലം: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാഗാന്ധി അടക്കമുള്ള നേതാക്കൾ ഓഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതിയുടെ ഉത്തരവ്. സോണിയാ ഗാന്ധിക്ക് പുറമെ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ഡിസിസി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് എന്നിവരും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. കോൺഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ കുണ്ടറയിലെനേതാവ് പൃഥ്വിരാജ് നൽകിയ ഹർജിയിലാണു മൂവരും ഹാജരാകാൻ കോടതി ഉത്തരവിട്ടത്.
അതേസമയം സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നത് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഇഡി സംഘമാണെന്ന് സൂചന. അഡീഷണല്‍ ഡയറക്ടര്‍ പദവിയിലുളള വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകുംചോദ്യം ചെയ്യാൻ സാധ്യത. ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അഞ്ചംഗ ഉദ്യോഗസ്ഥ സംഘമാണ് സോണിയയില്‍ നിന്ന് വിവരങ്ങള്‍ തേടുന്നത്. ചോദ്യം ചെയ്യലിനിടെ ക്ഷീണം തോന്നിയാല്‍ വിശ്രമിക്കാനുളള സൗകര്യവും ഇഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കൊറോണാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് നീട്ടിവെയ്‌ക്കണമെന്ന് സോണിയ അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. കൊറോണയ്‌ക്ക് ശേഷം ശ്വാസതടസവും അണുബാധയും ഉള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ക്ക് സോണിയ ചികിത്സയിലുമായിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് ആവശ്യമെങ്കില്‍ വിശ്രമിക്കാനുളള സൗകര്യവും ഇഡി ഏര്‍പ്പെടുത്തിയിരിക്കുന്നത്.