കൊല്ലം: കൊല്ലം ചെമ്മാൻമുക്കിൽ പ്ലസ് ടു വിദ്യാർത്ഥിനികളെ ആക്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വഴി മാറി ഓടിയ ഓട്ടോ നിർത്താൻ നിർദേശിച്ചിട്ടും ഡ്രൈവർ നിർത്തിയില്ല. പേടിച്ച് ഓട്ടോയിൽ നിന്ന് ചാടിയ വിദ്യാർത്ഥിനിക്ക് കൈക്കും കാലിനും പരിക്കേറ്റു. കൊല്ലം കരിക്കോട് സ്വദേശി നവാസ് (52) ആണ് പൊലീസ് പിടിയിലായത്.
പ്രധാന റോഡിലൂടെ പോവുന്ന ഓട്ടോയ്ക്ക് കൈകാണിച്ച് രണ്ട് വിദ്യാർത്ഥിനികളും കയറിയതായിരുന്നു. യാത്രയ്‌ക്കിടെ, ഓട്ടോ ഡ്രൈവർ മറ്റൊരാളുമായി വാക്കേറ്റമുണ്ടായി, ഇതിന് ശേഷം ദേഷ്യത്തോടെ ഓട്ടോ വേഗത്തിൽ ഓടിച്ചു. അവർ പറഞ്ഞ വഴി പോകാതെ മറ്റൊരു വഴിയിലൂടെ ഓട്ടോ പോകാൻ തുടങ്ങിയതോടെ നിര്‍ത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു, എന്നാൽ ഓട്ടോ നിർത്തിയില്ല. ഇതിനെ തുടർന്ന് പേടിച്ചാണ് വിദ്യാർത്ഥിനി ഓട്ടോയിൽ നിന്ന് എടുത്ത് ചാടിയത്.
പിന്നിട് ഏറെ ദൂരം മുന്നോട്ട് കടന്ന് ശേഷമാണ് രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയെ ഇറക്കിവിട്ടത്. ഇതിനു മുമ്പ് ഈ ഡ്രൈവറെ കണ്ടിട്ടില്ലെന്നും 40 വയസ്സിന് മുകളിൽ പ്രായം തോന്നുന്നുണ്ടെന്നും വിദ്യാർത്ഥിനികൾ അറിയിച്ചു. സംഭവത്തിൽ ഈസ്റ്റ് പൊലീസ് വിശദമായ അന്വേഷണം നടത്തിയ ശേഷം ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു

