കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തൂങ്ങിമരിച്ച നിലയിൽ ഒരാളെ കണ്ടെത്തി. മലബാര്‍ എക്സ്‌പ്രസിന്റെ ശുചിമുറിയിലാണ് ഒരു പുരുഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ട്രെയിനിലെ അംഗപരിമിതരുടെ ബോഗിയിലെ ശുചിമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. 50 – 60 വയസ്സുതോന്നിക്കുന്നയാളാണു മരിച്ചത്. ഇതുവരെയും ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കായംകുളത്തിനും കൊല്ലത്തിനുമിടയിലാണ് യാത്രയ്ക്കിടെ ശുചിമുറിയില്‍ ഒരാളെ തൂങ്ങിയ നിലയിൽ കണ്ടത്. സംഭവം അറിഞ്ഞ ഉടനെ തന്നെ റെയില്‍വേ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് കൊല്ലത്ത് എത്തിയപ്പോള്‍ ട്രെയിന്‍ അവിടെ പിടിച്ചിടുകയായിരുന്നു. പിന്നീട് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഒന്നര മണിക്കൂറോളം കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ട ശേഷമാണ് മലബാര്‍ എക്സ്‌പ്രസ് യാത്ര തുടര്‍ന്നത്.
ട്രെയിന്‍ കായംകുളത്തെത്തിയപ്പോള്‍ മരിച്ചയാള്‍ അംഗപരിമിതരുടെ ബോഗിയില്‍ കയറുന്നതായി ഗാര്‍ഡ് കണ്ടെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഇറക്കിവിട്ടെങ്കിലും ഇയാള്‍ വീണ്ടും കയറി. കൊല്ലത്തെത്തിയപ്പോള്‍ ശുചിമുറി തുറക്കാതിരുന്നതോടെയാണു തള്ളിത്തുറന്നത്. ഉടുത്തിരുന്ന ലുങ്കിയിലാണ് തൂങ്ങിമരിച്ചത്. വലത് കാലിന് വൈകല്യമുള്ള ആളാണ് മരിച്ചത്. റെയില്‍വേ പൊലീസും സംസ്ഥാന പൊലീസും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.