ബംഗളൂരു : എല്ലാ മതഗ്രന്ഥങ്ങൾക്കും മുകളിലാണ് ഭഗവദ്ഗീതയുടെ സ്ഥാനം എന്ന് പ്രഖ്യാപിച്ച് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഭഗവദ്ഗീതയും, ബൈബിളുമായി കൂട്ടിക്കുഴയ്‌ക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു. ‘ഭഗവദ്ഗീതയും ബൈബിളും കൂട്ടിക്കുഴയ്‌ക്കരുത്. ഭഗവദ്ഗീത മതഗ്രന്ഥം അല്ല. ഇതിൽ മതവുമായി ബന്ധപ്പെട്ട പരാമർശങ്ങളും ഇല്ല. എങ്ങിനെ പ്രാർത്ഥിക്കണമെന്ന് നിർദ്ദേശിക്കുന്നില്ല. അടിസ്ഥാനപരമായി എല്ലാറ്റിനും മുകളിലാണ് ഭഗവദ്ഗീതയുടെ സ്ഥാനം. കുട്ടികളുടെ ധാർമ്മിക വിദ്യാഭ്യാസത്തിന് വേണ്ടിയാണ് സർക്കാർ ഭഗവദ്ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുനന്നു’- വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
അതേസമയം മംഗളൂരുവിലെ ക്രിസ്ത്യൻ ഹൈസ്‌കൂളിൽ ബൈബിൾ നിർബന്ധമാക്കികൊണ്ട് സ്‌കൂൾ അധികൃതർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതോടെ ഭഗവദ്ഗീത പഠിപ്പിക്കാനുള്ള തീരുമാനം ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗത്ത് വന്നതോടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. മംഗളൂരുവിലെ ക്ലാരൻസ് ഹൈസ്‌കൂൾ ആണ് ബൈബിൾ നിർബന്ധമാക്കിയത്. എല്ലാ വിദ്യാർത്ഥികളും സ്‌കൂളിലേക്ക് വരുമ്പോൾ ബൈബിൾ കയ്യിൽ കരുതണമെന്നും അധികൃതർ നിർദ്ദേശിച്ചിരുന്നു.എന്നാൽ സംഭവം വിവാദമായതോടെയാണ് സർക്കാർ സ്‌കൂളിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.