കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിക്ക് സയനൈഡ് നൽകിയത് രണ്ട് പേർ. പ്രജി കുമാറിന് പുറമേ മറ്റൊരാൾ മുഖേനയും മാത്യു സയനൈഡ് ജോളിക്ക് കൈമാറിയെന്നും അന്വേഷണസംഘം വ്യക്തമാക്കി. അതേസമയം ഇയാൾ മരിച്ചതിനാൽ അന്വേഷണം ഉണ്ടാകില്ലെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു. കൂട്ടക്കൊലകൾക്ക് ഉപയോഗിച്ച സയനൈഡ് മാത്യു ജോളിക്കു കൈമാറിയതു പൊന്നാമറ്റം വീട്ടിൽവച്ചായിരുന്നു. പൊന്നാമറ്റത്തെ വീട്ടിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പു നടത്തുന്നതിനിടെയാണു ജോളിയും മാത്യുവും ഇക്കാര്യം പോലീസിനോടു സ്ഥിരീകരിച്ചത്. ആദ്യ മൂന്നു കൊലപാതകങ്ങളും നടന്നത് ഈ വീട്ടിലാണ്.
രണ്ടു കുപ്പികളിൽ രണ്ടുതവണയായാണു സയനൈഡ് നൽകിയത്. ഇതിൽ ഒരു കുപ്പി ഉപയോഗിച്ചു, ഒരു കുപ്പി ഒഴുക്കി കളഞ്ഞെന്നു ജോളി പോലീസിനോടു പറഞ്ഞത്. ജോളിക്ക് സയനൈഡ് കൈമാറിയതു മാത്യുവാണെന്ന് പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. പൊന്നാമറ്റത്തെ തെളിവെടുപ്പിനിടെ പോലീസ് രണ്ടു കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. ഇവ കീടനാശിനിയുടെ കുപ്പികളാണെന്നാണു വിവരം. ഈ കുപ്പികൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഒരു കുപ്പി വീടിന്റെ പരിസരത്തു നിന്നും ഒരു കുപ്പി കിടപ്പുമുറിയിൽ നിന്നുമാണു കണ്ടെത്തിയത്.