കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പിൽ മോഷണം. സിനിമയെ വെല്ലുന്ന തരത്തിലാണ് മോഷണം നടത്തിയിരിക്കുന്നത്. പെട്രോൾ പമ്പ് ജീവനക്കാരനെ മോഷ്ട്ടാവ് കെട്ടിയിട്ട് കവർച്ച നടത്തുകയായിരുന്നു. അർദ്ധരാത്രിയോടെയാണ് അജ്ഞാതൻ കവർച്ച നടത്തിയത്. പമ്പിൽ നിന്നും അമ്പതിനായിരം രൂപ കവർന്നു എന്നാണ് പ്രാഥമികനിഗമനം. സംഘത്തിൽ എത്ര പേരുണ്ട് എന്ന വിവരം പോലീസിന് ഇത് വരെ ലഭ്യമായിട്ടില്ല.
നിലവിൽ സംഭവ സ്ഥലത്ത് മെഡിക്കൽ കോളേജ് പോലീസിന്‍റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ അടക്കം എത്തി പരിശോധന നടത്തുകയാണ്. പരിശോധനയിൽ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ദൃശ്യങ്ങളിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മർദ്ദിക്കുന്നത് കാണാം. പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് റാഫിയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കറുത്ത വസ്ത്രങ്ങളും കൈയുറയും മുഖം മൂടിയും ധരിച്ച ഒരാൾ പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മിൽ മൽപ്പിടുത്തമുണ്ടായി. ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ജീവനക്കാരന്‍റെ കൈ തുണി കൊണ്ട് കെട്ടിയിട്ട് ഇയാൾ ഓഫീസാകെ പരിശോധിക്കുകയാണ്. ഇതിന് ശേഷം ഇയാൾ പമ്പിൽ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.