കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പീഡന പരാതി ഇല്ലാതാക്കാനായി അഞ്ച് ജീവനക്കാർ ചേർന്ന് അതിജീവിതയ്ക്കുമേൽ ഭീഷണി, സമ്മർദ്ദം എന്നിവ നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. അതിജീവിത മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി ഉൾപ്പെടെ മാറ്റാൻ സ്വാധീനം ചെലുത്തി എന്നും കുറ്റപത്രത്തിലുണ്ട്. ഇവരെ കുറ്റവിമുക്തരാക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതാണ്. സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുകയും ചെയ്തു. വിമർശനം ശക്തമായപ്പോഴായിരന്നു കഴിഞ്ഞ ദിവസം തിരിച്ചെടുക്കൽ നടപടി റദ്ദാക്കിയത്. പീഡനക്കേസിലെ പ്രതി ശശീന്ദ്രന്റെ സഹപ്രവർത്തകരാണ് ഈ അഞ്ചുപേരും.
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ വടകര മയ്യന്നൂര്‍ സ്വദേശിയായ ശശീന്ദ്രനാണ് ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 18-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശശീന്ദ്രനെ അറസ്റ്റുചെയ്‌തെങ്കിലും ഇയാള്‍ക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഞ്ച് വനിതാ അറ്റൻഡർമാർ അതിജീവിതയെ സമീപ്പിച്ചത്.