തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹ’ത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ അന്വേഷണ വിധേയമാക്കേണ്ട ഗുരുതര സ്വഭാവമുള്ളതാണെന്നും അധികാരത്തിന്‍റെ തണലില്‍ സംസ്ഥാനത്തെ ഉന്നതര്‍ നടത്തിയ തട്ടിപ്പുകളിലേക്ക് വെളിച്ചം വീശുന്ന കുമ്പസാരമാണ് പുസ്തകമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. പുത്രവാത്സല്യത്താല്‍ അന്ധനായ ധൃതരാഷ്ട്രരെപ്പോലെ പുത്രീവാത്സല്യത്താല്‍ മുഖ്യമന്ത്രി പലപ്പോഴും സത്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയാണ്.
മകള്‍ക്കെതിരായ ആരോപണത്തെ തുടക്കം മുതല്‍ വൈകാരികമായി നിയമസഭയ്ക്കകത്തും പുറത്തും നേരിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ആക്ഷേപിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ ആരോപണം സ്വപ്‌ന അച്ചടിച്ച് വിതരണം ചെയ്തിട്ടും അതിനെ നിയമപരമായി നേരിടാനുള്ള ആത്മധൈര്യം പിണറായി വിജയന്‍ ഇതുവരെ കാട്ടാത്തത് ദുരൂഹവും ചില സംശയങ്ങള്‍ ബലപ്പെടുത്തുന്നതുമാണെന്നും സുധാകരന്‍ പറഞ്ഞു. സ്വപ്നയുടെ വെളിപ്പെടുത്തലുകളിൽ വിശദമായ അന്വേഷണം വേണമെന്നും അതുവരെ ശിവശങ്കറെ ഔദ്യോഗിക പദവികളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.