കൊച്ചി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് അദ്ദേഹം പ്രാതിനിധ്യം ചെയ്തിരുന്ന പുതുപ്പള്ളി മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നായിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥിയായി ജനവിധി തേടുകയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കി. കുടുംബം പറയുന്നയാളെയാകും സ്ഥാനാർഥിയാക്കുകയെന്ന് സുധാകരൻ പറഞ്ഞു.
‘‘വിഷയത്തിൽ ആദ്യം ചർച്ച നടക്കേണ്ടത് അദ്ദേഹത്തിന്റെ കുടുംബത്തിലാണ്. സ്ഥാനാർഥി ആര് വേണമെന്ന് കുടുംബമാണ് തീരുമാനിക്കുന്നത്. കുടുംബം നിർദേശിക്കുന്ന പേര് പാർട്ടി അംഗീകരിക്കും. പുറത്തുനിന്ന് സ്ഥാനാർഥിയുണ്ടാകില്ല. പുതുപ്പള്ളി സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഔദ്യോഗികമായി ചർച്ച നടത്തി തീരുമാനമെടുക്കും. ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. എതിർസ്ഥാനാർത്ഥിയെ മത്സരിപ്പിക്കാതിരിക്കാനുള്ള ഔന്നത്യം ഭരണപക്ഷം കാണിക്കണം. അതിനുള്ള ബാധ്യത ഭരണകക്ഷിക്കുണ്ട്. ഉമ്മൻ ചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കിൽ മത്സരം ഒഴിവാക്കണം.”- സുധാകരൻ പറഞ്ഞു
നേരത്തെ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ സ്ഥാനാർഥിയാകണമെന്ന് ചൂണ്ടിക്കാട്ടി ചെറിയാൻ ഫിലിപ്പ് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇത്തരം പോസ്റ്റുകൾ ശരിയല്ലെന്നും വിഷയത്തിൽ അഭിപ്രായ പ്രകടനങ്ങളിൽനിന്നു വിട്ടുനിൽക്കണമെന്നു പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി .