തിരുവനന്തപുരം: വൈദ്യുതി ഭവന് മുന്നിൽ ഇന്ന് വീണ്ടും സത്യാഗ്രഹം തുടങ്ങും. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സത്യാഗ്രഹം നടക്കുക. ചെയർമാന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുന്നത് വരെ സമരം തുടരുമെന്നാണ് അസോസിയേഷന്റെ നിലപാട്.
നേതാക്കളുടെ സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും അവരെ അന്യജില്ലകളിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. ഇത് കൂടി പിൻവലിക്കണമെന്നാണ് നിലവിൽ പ്രക്ഷോഭകർക്കുള്ള ആവശ്യം. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സത്യാഗ്രഹം നടത്തുന്നത്.
ഇതേ തുടർന്ന് പ്രശ്‌ന പരിഹാരത്തിനായി മന്ത്രി കൃഷ്ണൻകുട്ടി തിങ്കളാഴ്ച സമരക്കാരുമായി കൂടിക്കാഴ്ച നടത്തും. തീരുമാനങ്ങളിലെ പിഴവ് ചൂണ്ടിക്കാട്ടിയാൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ കാര്യങ്ങളിലും മാനേജ്‌മെന്റിനെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.