ദില്ലി: ബന്ധുനിയമന വിവാദത്തില്‍ മുൻ മന്ത്രി കെ.ടി ജലീൽ സുപ്രീംകോടതിയിൽ. തനിക്കെതിരെ ലോകായുക്ത തയ്യാറാക്കിയ റിപ്പോര്‍ട്ടും ഇത് ശരിവച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും സ്റ്റേ ചെയ്യണമെന്നാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഹൈക്കോടതി വിധിക്കെതിരെയാണ് ജലീലിന്റെ ഹർജി. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്നും പെട്ടെന്ന് തന്നെ ഹർജി പരിഗണിക്കണമെന്നും അദ്ദേഹം പറയുന്നു.
അതേസമയം ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി കെ.ടി അദീപിനെ നിയമിച്ചത് ചട്ടങ്ങള്‍ പാലിച്ചാണ്. അദീപിന്റെ നിയമനം നടത്തിയത്, കോര്‍പ്പറേഷനാണെന്നും അത് അംഗീകരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും ജലീല്‍ ഹര്‍ജിയില്‍ പറയുന്നു. അദീപിനെ സംബന്ധിച്ച് യോഗ്യതക്കുറവില്ലെന്നും കൂടുതല്‍ യോഗ്യതകളാണ് അദ്ദേഹത്തിനുള്ളതെന്നും ജലീല്‍ വാദിക്കുന്നു.
ലോകായുക്ത ചട്ടം 9,16 എന്നിവയുടെ നഗ്നമായ ലംഘനമാണ് തന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്നാണ് ജലീലിന്റെ വാദം. നിയമനത്തിൽ സ്വജനപക്ഷപാതമില്ലെന്നാണ് അദ്ദേഹം ഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ബന്ധുനിയമനവിവാദത്തിൽ വഴിവിട്ട് നീക്കങ്ങൾ നടത്തിയ ജലീൽ രാജി വയ്ക്കണമെന്ന് പരാമർശമുള്ള ലോകായുക്തയുടെ ഉത്തരവിൽ തെറ്റില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെയാണ് ജലീൽ രംഗത്ത് വന്നിരിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona