കുളു: ഹിമാചൽ പ്രദേശിൽ കനത്ത നാശം വിതച്ച് മഴയും മിന്നൽ പ്രളയവും. കൂടാതെ അപ്രതീക്ഷിതമായി സംഭവിച്ച മേഘവിസ്ഫോടനം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. മണികരൻ വാലിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 6 പേരെ കാണാതായതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
കോജ്‍വാലിയിൽ അനേകം വീടുകൾ പ്രളയത്തിൽ ഒലിച്ചുപോയി. മലാന ഗ്രാമവും മണികരൻ വാലിയും ഇതര പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെടുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. പലയിടത്തും വാർത്താവിനിമയ ബന്ധം താറുമാറിലായി. മലാനയിൽ നിർമാണം നടക്കുന്ന പവർ സ്റ്റേഷനിൽ കുടുങ്ങിയ 23 പേരെ രക്ഷപ്പെടുത്തി.
ചിലയിടങ്ങളിൽ ടൂറിസ്റ്റ് ക്യാമ്പുകൾ ഒലിച്ച് പോയതായും സംസ്ഥാനത്ത് പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്. ഷിംലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു പെൺകുട്ടി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.