മമ്മൂക്കയുടെ പേരിനോട് ചേർന്ന് എന്റെ പേര് വന്നത് തന്നെ എനിക്ക് ലഭിച്ച അവാര്‍ഡാണെന്ന പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബന്‍. ഇന്ന് പ്രഖ്യാപിച്ച അൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടന്റെ സാധ്യതാ പട്ടികയിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരുന്നു. മികച്ച നടന്റെ പുരസ്‌കാരം ലഭിച്ചില്ലെങ്കിലും ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം താരത്തിന് ലഭിച്ചു.
” സിനിമ എന്നത് ഞാന്‍ ആഗ്രഹിച്ച വന്ന മേഖലയായിരുന്നില്ല. പിന്നീട് സിനിമകള്‍ മാത്രം സ്വപ്‌നം കാണുന്നൊരാളായി മാറിയതാണ് ഞാന്‍. ഈ പ്രാവശ്യത്തെ അവാര്‍ഡ് പ്രഖ്യാപനത്തിലെ സന്തോഷം എന്താണെന്ന് വെച്ചാല്‍ ഭൂരിപക്ഷം അവാര്‍ഡ് ജേതാക്കളും വ്യക്തിപരമായും ജോലിസംബന്ധമായും അറിയുന്നവരാണ്. അടുത്ത സുഹൃത്തുക്കളാണ് മിക്കവരും.
ഈ അംഗീകാരങ്ങള്‍ എനിക്കും കൂടിയുള്ളം അംഗീകാരമായാണ് കരുതുന്നത്. അതിലൊരുപാട് സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഒട്ടനവധി കലാമൂല്യമുള്ള ചിത്രങ്ങളുണ്ടായിട്ടുണ്ട്. മലയാള സിനിമയുടെ നിലവാരം എത്രത്തോളം ഉയര്‍ന്നിട്ടുണ്ടെന്നത് നമുക്ക് ശരിക്കും ബോധ്യപ്പെട്ടതാണ്. ഇത്രയധികം സിനിമകളും കഥാപാത്രങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ എന്റെ ക്യാരക്ടറും അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷം.” കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ഇത്തവണത്തെ പുരസ്‌കാര വേദിയിൽ ഏറ്റവും കൂടുതല്‍ തിളങ്ങിയത് കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ ആയിരുന്നു.മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും മികച്ച പശ്ചാത്തല സംഗീതത്തിനും മികച്ച തിരക്കഥക്കും ഉള്ള പുരസ്‌കാരങ്ങളും നേടാൻ ചിത്രത്തിനായി.