തൃശൂര്‍: പാലക്കാട് ദേശീയപാതയില്‍ കുതിരാനിലെ ഒരു തുരങ്കത്തിന്റെ നിര്‍മ്മാണം മാര്‍ച്ച് 31ന് അകം പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനി ഹൈക്കോടതിയിൽ അറിയിച്ചു.
കുതിരാന്‍ തുരങ്കപാത അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് കരാര്‍ കമ്പനി നിര്‍മ്മാണം സംബന്ധിച്ച് കോടതിയെ ബോധിപ്പിച്ചത്. പൊതുജനത്തിൻ്റെ ആശങ്കയും ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്നുവെന്നും മാർച്ച് 31നകം പണി പൂർത്തീകരിച്ച് ദേശീയ പാതാ അധികൃതർക്ക് കൈമാറുമെന്നും ഇന്ന് കമ്പനി ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം അടുത്ത മാസം 31 നുള്ളിൽ തുരങ്കം തുറക്കാമെന്ന് കരാറുകാർ പറഞ്ഞപ്പോൾ ഇക്കാര്യം ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ വാദം. ഗതാഗത നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിക്കുന്നതാണ് ഇവിടുത്തെ ഗതാഗതക്കുരുക്കിന്‍റെ പ്രധാന കാരണമെന്നും അതോറിറ്റി കുറ്റപ്പെടുത്തി. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.