ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടൽ. ഒരു മരണം സ്ഥിരീകരിച്ചു. നാല് പേർ മണ്ണിനടിയിൽപ്പെട്ടു, അവർക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴയായിരുന്നു. ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടി ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു കുടുംബത്തെയൊന്നാകെ മണ്ണിനടിയിലാക്കിയത്. സംഗമം ജംഗ്‌ഷനിലെ മാളിയേക്കൽ സോമന്റെ വീടിന്റെ മുകളിലൂടെയാണ് ഉരുൾപൊട്ടിയത്. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന സോമനും കുടുംബവും അപകടത്തിൽപ്പെടുകയായിരുന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു.
സോമന്റെ ‘അമ്മ തങ്കമ്മയുടെയും പേരക്കുട്ടി ദേവാനന്ദിന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ഗൃഹനാഥനായ സോമൻ, ഭാര്യ ഷിജി, മകൾ ഷിമ, എന്നിവരെയാണ് കണ്ടുകിട്ടാനുള്ളത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. കനത്ത മഴയിലും ഉരുൾ പൊട്ടലിലും പ്രദേശത്തെ റോഡും കൃഷിയിടങ്ങളും ഒലിച്ചുപോയതടക്കം വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.