മുംബൈ: പ്രശസ്‌ത ഗായിക ലതാമങ്കേഷ്‌കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം വാര്‍ധക്യസഹജമായ രോഗങ്ങളും ഗായികയെ അലട്ടുന്നുണ്ട്. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2019 നവംബറില്‍ മത മങ്കേഷ്‌കര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ക്ക് 92 വയസ്സുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇതിഹാസ ഗായികയുടെ 92-ാം ജന്മദിനം ആഘോഷിച്ചത്. 1929 സെപ്തംബര്‍ 28 ന് ജനിച്ച ലത മങ്കേഷ്‌കര്‍ക്ക് ദാദാസാഹേബ് ഫാല്‍ക്കെ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1948 നും 1974 നും ഇടയില്‍ 25,000-ലധികം ഗാനങ്ങള്‍ അവര്‍ പാടിയിട്ടുണ്ട്. നെല്ല് എന്ന ചിത്രത്തിലെ “കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..” എന്ന് തുടങ്ങുന്ന ഗാനം ലത മങ്കേഷ്കർ ആലപിച്ചതാണ്. വയലാർ രാമവർമ്മയുടെ ഈ വരികൾക്ക് ഈണമിട്ടത് സലിൽ ചൗധരിയും. ലതയുടെ ഏക മലയാള ഗാനം ഇതാണ്. 2001 ല്‍ രാജ്യം ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌നം നല്‍കി ആദരിച്ചിരുന്നു.