ദില്ലി : മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിൻ കേസ് സുപ്രീംകോടതി 24ന് പരിഗണിക്കും. ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ സെക്രട്ടറിയായിരുന്ന കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കി 2017ലെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചെങ്കിലും സിബിഐ ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.തുടർന്ന് വിധി റദ്ദാക്കണമെങ്കില്‍ വ്യക്തമായ കാരണങ്ങള്‍ അറിയിക്കണമൊന്നാണ് സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു . ലാവ്‌ലിന്‍ കരാര്‍ മൂലം കെഎസ്ഇബിക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സിബിഐ വാദിക്കുന്നത്. കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറ്റിയതു ലാവ്‌ലിന്‍ കമ്പനിക്കാണ് ഗുണമുണ്ടാക്കിയതെന്നും സിബിഐ വ്യക്തമാക്കുന്നു.
കേസിൽ വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. കേസിൽനിന്ന് തങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സമർപ്പിച്ച ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

