Saturday, May 18, 2024
spot_img

“ഒറ്റ രാത്രിയില്‍ പെയ്ത മഴയിൽ പാവങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ ! ഇതാണോ മുഖ്യമന്ത്രി കേരളത്തിൽ നടപ്പാക്കുമെന്ന് പറഞ്ഞ ഡച്ച് മോഡൽ ?” ഒറ്റ രാത്രിയില്‍ പെയ്ത മഴയിൽ തലസ്ഥാന നഗരി വെള്ളക്കെട്ടിൽ മുങ്ങിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : ഒറ്റ രാത്രിയില്‍ പെയ്ത മഴയിൽ തലസ്ഥാന നഗരി വെള്ളക്കെട്ടിൽ മുങ്ങിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒറ്റ രാത്രിയില്‍ പെയ്ത മഴയിൽ തിരുവനന്തപുരത്തെ പാവങ്ങള്‍ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലായതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഇതാണോ മുഖ്യമന്ത്രി കേരളത്തിൽ നടപ്പാക്കുമെന്ന് പറഞ്ഞ ഡച്ച് മോഡലെന്ന് തുറന്നടിച്ചു. കുന്നുകുഴി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മഴയില്‍ നാശനഷ്ടങ്ങളുണ്ടായ കടകംപള്ളി മേഖലയിലും സന്ദര്‍ശനം നടത്തിയശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ദുരിതത്തില്‍പ്പെട്ടവര്‍ക്ക് വീട് താമസയോഗ്യമാക്കുന്നതിന് ആവശ്യമായ അടിയന്തര ധനസഹായം സര്‍ക്കാര്‍ അനുവദിക്കണം. വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് ആവശ്യമായ സമഗ്ര നടപടികളും സ്വീകരിക്കണം. സംസ്ഥാനത്തെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപകല്‍പന ചെയ്യേണ്ടത്. കാലാവസ്ഥ പ്രവചനം കുറ്റമറ്റതാക്കാന്‍ കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണം. മഴ പെയ്താല്‍ എവിടെയാണ് വെള്ളം പൊങ്ങുന്നതെന്ന് കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം ഇന്ന് നിലവിലുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നത് സങ്കടകരമാണ്.

ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ പോലുമില്ല. തലസ്ഥാന നഗരിയില്‍ വീടുകള്‍ വെള്ളത്തിനടിയിലായ അതേ ദിവസമാണ് സംസ്ഥാനത്ത് കെ- റെയില്‍ വന്നേ മതിയാകൂവെന്ന് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. ഒറ്റ രാത്രി മഴ പെയ്തപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ 300 കിലോ മീറ്റര്‍ ദൂരത്തില്‍ എംബാങ്മെന്റും 200 കിലോ മീറ്റര്‍ ദൂരത്തില്‍ പത്ത് അടി ഉയരത്തില്‍ രണ്ട് വശത്തും മതിലും കെട്ടിയാല്‍ എന്തായിരിക്കും അവസ്ഥ?” പ്രതിപക്ഷ നേതാവ് ചോദിച്ചു.

Related Articles

Latest Articles