കൊച്ചി: മന്ത്രി വി.ശിവൻകുട്ടി (V Sivankutty) ഉൾപ്പടെയുള്ളവർ ഹാജരാകാത്തതിനെത്തുടർന്ന് നിയമസഭാ കൈയ്യാങ്കളി കേസ് പരിഗണിക്കുന്നത് മാറ്റി. മാർച്ച് 30 നാണ് ഇനി കേസ് വീണ്ടും പരിഗണിക്കുക. തിരുവനന്തപുരം ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
അതേസമയം കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ഹാജരാവാനാവില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിക്കുകയായിരുന്നു. അന്തരിച്ച മുൻ മന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണത്തിനിടെ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പടെ ആറ് ഇടതു നേതാക്കൾ പൊതുമുതൽ നശിപ്പിച്ചെന്നും സഭയിൽ ആക്രമണം നടത്തിയെന്നുമാണ് കേസ്.
എന്നാൽ രണ്ടു ലക്ഷം രൂപയുടെ പൊതു മുതൽ നശിപ്പിച്ചുവെന്നായിരുന്നു കുറ്റപത്രം. വി.ശിവൻകുട്ടി, ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ സികെ സദാശിവൻ എന്നിവരാണ് പ്രതിപട്ടികയിലുള്ളത്. കേസ് റദ്ദാക്കാൻ തിരുവനന്തപുരം സിജെഎം കോടതിയെയും ഹൈക്കോടതിയേയും സർക്കാർ സമീപിച്ചിരുന്നു. ഇത് തള്ളിയപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസിൽ വിചാരണ നേരിടണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശം. അതേസമയം പ്രധാനമായും സ്പീക്കറുടെ കേസരയും മൈക്കും കമ്പ്യൂട്ടറും തകർത്തിനാണ് ഇടത് എംഎൽഎമാർക്കെതിരെ കേസെടുത്തത്.