Friday, May 3, 2024
spot_img

ലൈഫില്‍ സിബിഐയ്ക്ക് ഇടക്കാല സ്റ്റേ

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ജസ്റ്റിസ് വി.ജി. അരുണ്‍ ഉള്‍പ്പെട്ട ബഞ്ചാണ് വിധി പറഞ്ഞത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസ് ആണ് ഹര്‍ജി നല്‍കിയത്. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്‌.

വിദേശസഹായ നിയന്ത്രണ നിയമം ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍കൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സി.ബി.ഐ.യുടെ വാദം.

നിര്‍മാണക്കരാര്‍ ലഭിച്ച യൂണിടാക്, സി.ബി. ഐക്ക് പരാതി നല്‍കിയ അനില്‍ അക്കര എം. എല്‍.എ. എന്നിവരുടെ വാദവും കേട്ടശേഷമാണ് ഹര്‍ജി ഉത്തരവ് പറയാന്‍ മാറ്റിയത്. അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാകും കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയില്‍ ലൈഫ് മിഷന്റെ ഹര്‍ജിയെ ചോദ്യംചെയ്ത് ആലപ്പുഴ സ്വദേശി മൈക്കിള്‍ വര്‍ഗീസ് എന്ന മാധ്യമപ്രവര്‍ത്തകനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ലൈഫ് മിഷനുവേണ്ടി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണ് ഹാജരായത്.

Related Articles

Latest Articles