Sunday, April 28, 2024
spot_img

രാമസേതുപോലെ മുംബൈ താനെ കടലിടുക്കിന് മീതെ അടൽസേതു: രാജ്യത്തെ എൻജിനീയറിംഗ് മാർവൽ ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം അടൽ സേതു പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. രാജ്യത്തിന്റെ എഞ്ചിനീയറിം​ഗ് മികവിന്റെ മികച്ച ഉദാഹരണമാണ് ഈ പാലം. ലോകത്തിലെ നീളമേറിയ പാലങ്ങളുടെ പട്ടികയിൽ 12 മത്തെ സ്ഥാനം ഈ പാലത്തിനാണ്. 22 കിലോമീറ്ററാണ് നീളം. 17.834 കോടിയാണ് ഈ ആറ് വരി പാതയുടെ നിർമ്മാണ ചെലവ്.
താനെ കടലിടുക്കിന് മുകളിലായി മുംബൈയും നവി മുംബൈയേയും ബന്ധിപ്പിക്കുന്ന പാതയാണിത്. മൊത്തം 22 കിലോമീറ്ററിൽ 16.5 കിലോമീറ്ററും കടലിന് മുകളിലായിട്ടാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 15 മീറ്റർ ഉയരത്തിലാണ് പാലത്തിൻ്റെ നിർമ്മാണം. അടിയിലൂടെ കപ്പലുകൾക്ക് വരെ കടന്നു പോകാനുള്ള സ്വകാര്യത്തിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.

പ്രതിദിനം 75000 വാഹനങ്ങൾക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേ​ഗതയിൽ ഈ പാലത്തിലൂടെ കടന്നുപോകാൻ സാധിക്കും. പാലത്തിൻ്റെ കയറ്റത്തിലും ഇറക്കത്തിലും 40 കിലോമീറ്ററാണ് പരമാവധി വേ​ഗതയെന്നാണ് റിപ്പോർട്ട്. പക്ഷെ ബൈക്ക്, ഓട്ടോറിക്ഷ​, ട്രാക്ടർ തുടങ്ങിയവയ്‌ക്ക് പാലത്തിലൂടെ പ്രവേശനമില്ല. 500 ബോയിംഗ് വിമാനങ്ങളുടെ ഭാരത്തിന് തുല്യവും ഈഫൽ ടവറിന്റെ 17 മടങ്ങ് ഭാരവുമുള്ള സ്റ്റീലാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 1,77,903 മെട്രിക് ടൺ സ്റ്റീലും 504,253 മെട്രിക് ടൺ സിമന്റും അടൽ സേതുവിൻ്റെ നിർമ്മാണത്തിനായി ഉപയോ​ഗിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഈ പാലത്തെ എൻജിനീയറിംഗിന്റെ അത്ഭുതമെന്നാണ് വിശേഷിപ്പിക്കുന്നത്. അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്ന ഈ പാലം, കാറ്റിനെയും മിന്നലിനെയും പ്രതിരോധിക്കുമെന്നും റിപ്പോർട്ടുണ്ട്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്മരണാർത്ഥമായാണ് മഹാരാഷ്‌ട്രാ സർക്കാർ പാലത്തിന് അടൽ സേതു എന്ന നാമം നൽകിയിരിക്കുന്നത്.

Related Articles

Latest Articles