കോട്ടയം. ഓർത്തഡോക്സ് സഭയില്‍ സമീപകാലത്തെങ്ങുമുണ്ടാകാത്ത തരത്തില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് ഇന്ന് ചേരും .
സഭ ആസ്ഥാനമായ ദേവലോകം അരമനയിലാണ് യോഗം ചേരുന്നത്. രാവിലെ പത്തുമണിക്ക് ചേരുന്ന സുന്നഹദോസിൽ കാതോലിക്കാ ബാവയും സഭയിലെ മെത്രാപ്പോലീത്തമാരുമാണ് പങ്കെടുക്കുന്നത്. നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ ഫാ. മാത്യൂസ് വാഴക്കുന്നത്തിൻ്റെ മോശം പരാമർശം, ഫാദർ ഷൈജു കുര്യനെതിരായ പരാതികൾ തുടങ്ങിയവ ചർച്ച ചെയ്യും. നിലവിലെ പ്രശ്നങ്ങൾ സഭയ്ക്ക് കളങ്കമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
രൂക്ഷമാകുന്ന പ്രശ്നങ്ങൾ സഭയുടെ കെട്ടുറപ്പിനെ ബാധിച്ചേക്കാം എന്ന ആശങ്ക ശക്തമായതിനെ തുടർന്നാണ് യോഗം. ഒരുവിഭാഗം വിശ്വാസികളുടെ ഭാഗത്തു നിന്നും പ്രതിഷേധം നടക്കുമെന്നും അറിയിപ്പുണ്ടായിരുന്നെങ്കിലും സഭ ഇടപെട്ടതോടെ അത് പ്രാർത്ഥനാ യജ്ഞമാക്കുമെന്നാണ് പ്രതിഷേധക്കാർ അറിയിച്ചത്.
ഫാ. ഷൈജു കുര്യൻ്റെ ബി.ജെ.പി പ്രവേശനവും മാത്യൂസ് വാഴക്കുന്നം എന്ന വൈദികൻ്റെ മെത്രാപൊലിത്തയ്ക്ക് എതിരെ നടത്തിയ രൂക്ഷമായ പരാമർശങ്ങളോക്കെ ഇന്ന് ചർച്ചയാകും. സഭയുടെ ചുമതലയുള്ള വൈദികരുടെ രാഷ്ട്രീയ ഇടപെടൽ അടക്കം സഭയുടെ ഭാഗത്തുനിന്നും ഇടപെടലുകൾ ഇന്നത്തെ യോഗത്തിൽ ഉണ്ടായേക്കാം. സഭാ വിശ്വാസികൾക്കെതിരെ അടൂർ കടമ്പനാട് ഭദ്രാസന അധിപൻ നടത്തിയ പ്രതിഷേധവും ചർച്ചയാകും.