പാറ്റ്ന : ബിഹാർ മന്ത്രിസഭാ വികസന വിഷയത്തിൽ ഏറെ പ്രതീക്ഷയിൽ രൂപീകരിച്ച ആർജെഡി – കോൺഗ്രസ് മഹാസഖ്യം ഉലയുന്നു. ആർജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ രസക്കേടാണ് മന്ത്രിസഭാ വികസനം ഇത്രകണ്ട് വൈകിപ്പിക്കുന്നത്. മന്ത്രിസഭയിൽ കോൺഗ്രസിനു കൂടുതൽ പ്രാതിനിധ്യം കൊടുക്കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി നിതീഷ് കുമാർ ഉറപ്പു നൽകിയിരുന്നെങ്കിലും തേജസ്വി യാദവിന്റെ എതിർപ്പിനെ തുടർന്ന് നടപടി നീളുകയാണ്. ആർജെഡി – ജെഡിയു സഖ്യം നിലവിൽ വന്നതിനു ശേഷം മഹാസഖ്യത്തിൽ കോൺഗ്രസ് കടുത്ത അവഗണന നേരിടുകയാണെന്നു പാർട്ടി നേതാക്കൾ പരസ്യമായി ആരോപിച്ചതും സഖ്യത്തിനുള്ളിലെ വിള്ളലുകൾ എടുത്തു കാണിക്കുന്നതാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനം മുതലെടുത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ കോൺഗ്രസിനു സീറ്റുകൾ കുറയ്ക്കാനാണ് ആർജെഡി നീക്കമെന്ന പ്രചാരണവും നടക്കുന്നുണ്ട്.
കോൺഗ്രസിൽ ചേർന്ന യുവനേതാവ് കനയ്യ കുമാറിനു മത്സരിക്കാൻ ബേഗുസരായി ലോക്സഭാ മണ്ഡലം വിട്ടു കൊടുക്കാൻ ആർജെഡിക്ക് താല്പര്യമില്ല എന്നത് സംസ്ഥാനത്ത് പരസ്യമായ രഹസ്യമാണ്. ബിഹാറിൽ കനയ്യ കുമാറിനെ ജനസ്വാധീനമുള്ള നേതാവായി വളർത്തുന്നതിനോടും ആർജെഡി നേതൃത്വത്തിനു താൽപര്യക്കുറവുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ മഹാസഖ്യത്തിലെ സീറ്റുവിഭജനം അതിസങ്കീർണ്ണമാകും എന്നുറപ്പാണ്.